അക്ഷരക്കൂട്ടങ്ങളേറി-
ക്കയറിമറിഞ്ഞിറങ്ങി
പോവുന്നേരം
നീയെനിക്കായി
സമ്മാനിപ്പൂ
നിന്‍ ചെറു ചിരി മുദ്ര.!
അകലയനതിവിദൂരതയിലെവിടെയോ
അരുമയായ് മരുവുന്ന കൂട്ടുകാരാ...
ഒരു വാക്കുമുരിയാടാതെയീ ചിരി
മുദ്ര മാത്രമെനിക്കേകിയകന്നു പോവതെന്തെ?
അക്ഷരത്തേരിലേറി
നീയെന്നെത്തുമെന്നോര്‍ത്താ-
ര്‍ദ്രചിത്തനായി ഞാനിരിപ്പിവിടെ.
വരിക,കാട്ടു പാതയാമിതെങ്കിലും
ഗന്ധമില്ലാത്താതാം പൂക്കള്‍
ചിലതെല്ലാം വിരിഞ്ഞിരിപ്പില്ലേ.
നിറം പടര്‍ന്നലിഞ്ഞ ചിറകുമായ്
നീയീ വഴി
എന്നു പറന്നെത്തുമെന്നോര്‍ത്തു
ഇതളടക്കാതെ കാത്തിരിപ്പെന്‍
പൂങ്കാവന പൂക്കളെല്ലാം.
വരികയക്ഷരജാലകത്തില്‍,
പിന്‍വഴിയിലുറഞ്ഞ
ജീവന്റെ നേരനുഭവങ്ങള്‍,
അക്ഷരപൊന്‍ വെളിച്ചത്തിന്‍
ഉലയിലിട്ടൂതി പഴുപ്പിക്കും
വാക്കിന്‍ വൈഭവമറിഞ്ഞോര-
ക്ഷര തട്ടാന്‍ നീ.
നിന്‍ കരവിരുതിനാലെനിക്കും
തീര്‍ക്കുമോ ഒരക്ഷരാംഗുലീയം.
ഒരു കീര്‍ത്തിമുദ്ര പോലെ
ശോഭിക്കുമെന്നുമതെന്‍
കൈവിരലില്‍ ഉണ്മയായ്.
വരിക വെന്നെന്‍
അക്ഷരജാലകത്തില്‍,
നേര്‍ത്ത നിലാവൊളി പോലെ
കുറിക്ക, നീ അഞ്ചാറക്ഷരം നിത്യം.
അനതിവിദൂരതയിലഭിരമിക്കും
പ്രിയകൂട്ടുകാരാ..